തൊണ്ടിമുതലിൽ ക്രിത്രിമം കാട്ടിയ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആൻ്റണി രാജുവിനൊപ്പം കേസിൽ ഒന്നാം പ്രതിയും വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്.കോടതി കണ്ടെത്തി.മൂന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിന് ശേഷമാണ് മുൻമന്ത്രിക്കെതിരെ വിധിവരുന്നത്. ആൻ്റണി രാജുവിനെതിരെ ചുമത്തിയ ആറ് വകുപ്പുകളും തെളിഞ്ഞു. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും നിർണായകമായ തെളിവായി മാറിയത്.1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ഹാഷിഷ് ഓയിലുമായി പിടിയിലായത്. 61 ഗ്രാം ഹാഷിഷ് ഓയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് വിചാരണക്കോടതി ഓസ്‌ട്രേലിയൻ പൗരനെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. അന്ന് ഇയാൾക്ക് വേണ്ടി ഹാജരായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.
അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ
