തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ നേതൃത്വം. മുഖ്യമന്ത്രിയെ പഴിച്ച് പ്രവര്‍ത്തകര്‍. കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും കേള്‍ക്കാന്‍ തയാറായില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍.
ഭരണനേട്ടം വിജയമാകുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും പറഞ്ഞ് നടന്നത്. ഇപ്പോള്‍ എന്തായി എന്ന് ചോദ്യം ഉയരുന്നു. പാര്‍ട്ടി തന്നെ കൂപ്പുകുത്തുന്ന അവസ്ഥയിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിച്ചു. പാര്‍ട്ടി കോട്ടകളെല്ലാം തകര്‍ന്നു വീണു. കൊല്ലം കോര്‍പറേഷനിലെ ദയനീയ പ്രകടനം. കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിയുടെ കടന്നു കയറ്റം ഇതെല്ലാം നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
സാമൂഹികക്ഷേമ പെന്‍ഷന്‍ കൂട്ടിനല്‍കി, ജീവനക്കാരുടെ ഡിഎ കുടിശ്ശിക, കുടുംബശ്രീ എഡിഎസുകാര്‍ക്ക് ആയിരം രൂപ അംഗനവാടിക്കാര്‍ക്ക് ഓണറേറിയം വര്‍ദ്ധന ഇതെല്ലാം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നല്‍കി. കര്‍ണാടകയും തമിഴ്‌നാടും അല്ല, ഇത് കേരളമെന്നും അവിടെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാന പെരുമഴ നല്‍കുന്നതെന്നും നേതാക്കള്‍. തുച്ഛമായ വേതനം കൂട്ടി ചോദിച്ച ആശാവര്‍ക്കര്‍മാരെ കളിയാക്കി. മനംനൊന്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ ആശമാര്‍ തല മുണ്ഡനം ചെയ്യേണ്ടിവന്നു. ആശമാരിലും സഖാക്കള്‍ ഉണ്ടെന്ന കാര്യം മുഖ്യമന്ത്രി മനസ്സിലാക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നു.
കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം
