ചന്ദ്രനിലെ ജലസാന്നിധ്യം തേടിയുള്ള യാത്രയ്ക്ക് അപ്രതീക്ഷിത അന്ത്യം; അഥീന ലാൻഡർ ദൗത്യം പരാജയം

ടെക്സസ്: ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ജലം കണ്ടെത്താൻ നാസയുമായി ചേർന്ന് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇൻറ്യൂറ്റീവ് മെഷീൻസ് അയച്ച രണ്ടാമത്തെ പേടകത്തിൻറെ ലാൻഡിംഗും പരാജയപ്പെട്ടു. അഥീന ലാൻഡർ ദൗത്യം പരാജയപ്പെട്ടതായി ഇൻറ്യൂറ്റീവ് മെഷീൻസ് സ്ഥിരീകരിച്ചു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ നിശ്ചയിച്ചതിലും 400 മീറ്റർ അകലെ ഗർത്തത്തിൽ ലാൻഡ് ചെയ്ത അഥീന ലാൻഡറിൻറെ ചാർജിംഗ് ശ്രമം എന്നന്നേക്കുമായി അവസാനിപ്പിച്ചതായി നാസ അറിയിച്ചു. ടെക്സസ് ആസ്ഥാനമായുള്ള സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇൻറ്യൂറ്റീവ് മെഷീൻസാണ് അഥീന പേടകത്തിൻറെ നിർമാതാക്കൾ. നാസ 2025 ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്ന് സ്പേസ് എക്സിൻറെ ഫാൽക്കൺ 9 റോക്കറ്റിലാണ് അഥീനയെ ബഹിരാകാശത്തേക്ക് അയച്ചത്. ഐഎം-2 എന്നായിരുന്നു ദൗത്യത്തിൻറെ വിളിപ്പേര്. ആറ് കാലുകളുള്ള ലാൻഡറായിരുന്നു അഥീന. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു അഥീനയുടെ ലാൻഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. മാർച്ച് ആറിന് ഇന്ത്യൻ സമയം രാത്രി 11:01ന് പേടകം ചന്ദ്രനിൽ ഇറങ്ങി. എന്നാൽ നിശ്ചയിച്ചതിലും 400 മീറ്റർ അകലെയായിപ്പോയി അഥീനയുടെ ലാൻഡിംഗ്. ഇതിന് ശേഷം പേടകം സിഗ്നലുകൾ ഭൂമിയിലേക്ക് അയച്ചെങ്കിലും വീണ്ടും ചാർജ് ചെയ്യാൻ കഴിയാതെ വന്നതോടെ അഥീന ദൗത്യത്തിന് അന്ത്യം സംഭവിച്ചതായി ഇൻറ്യൂറ്റീവ് മെഷീൻസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിന് സമീപം ഏതോ ഗർത്തത്തിലാണ് അഥീന ലാൻഡ് ചെയ്തത്. 15 അടി അഥവാ 4.6 മീറ്റർ ഉയരമുള്ള ബഹിരാകാശ പേടകം ചരിഞ്ഞാണ് ലാൻഡ് ചെയ്തത് എന്നും കമ്പനി സ്ഥിരീകരിച്ചു. ദൗത്യം അവസാനിച്ചെങ്കിലും അഥീന ചന്ദ്രനിൽ ഇറങ്ങും വരെ ശേഖരിച്ച വിവരങ്ങൾ നാസയും ഇൻറ്യൂറ്റീവ് മെഷീൻസും പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *