വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. തീരുമാനം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്ഡ് അപലപിച്ചു. ഒരു മത വിശ്വാസം മറ്റ് മതങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു. ആരാധനമൂര്‍ത്തികളെ വര്‍ണ്ണിക്കുന്നതും, യുദ്ധാഹ്വാനം നല്‍കുന്നതുമായ രണ്ടാംഭാഗം ഒഴിവാക്കിയാണ് നിലവില്‍ വന്ദേമാതരം ആലപിക്കുന്നത്. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് പാടാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം. ഈ ഭാഗങ്ങള്‍ പാര്‍ലമെന്‍റില്‍ നടന്ന വന്ദേമാതരം ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആലപിച്ചിരുന്നു.ദേശീയപതാക ഉയർത്തുന്ന വേളകളിൽ ഇനി വന്ദേമാതരവും ആലപിക്കണം എന്നാണ് നിർദ്ദേശം. ജനഗണമനയ്ക്ക് മുൻപായിട്ട് വന്ദേമാതരം ആലപിക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്. വന്ദേമാതരത്തിൻ്റെ നൂറ്റിയമ്പതാം വാർഷികത്തിലാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നിർദ്ദേശം. കഴിഞ്ഞ 28 നാണ് ഇത് സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കിയത്. രാഷ്ട്രപതിയും ഗവര്‍ണ്ണര്‍മാരും പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പാടണം. സ്കൂള്‍ അസംബ്ലികളിലും ആലപിക്കണം. ദേശീയ ഗാനവും വന്ദേമാതരവും ഒന്നിച്ച് ഉള്‍പ്പെടുത്തുന്ന ചടങ്ങുകളില്‍ ആദ്യം വന്ദേമാതരം പാടണം. വന്ദേമാതരം ചൊല്ലുമ്പോള്‍ ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നു നിർബന്ധമില്ല, പകരം ഒപ്പം പാടാം എന്നാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *