ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി

ശബരിമല സ്വർണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. സ്മാർട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും.ആതേസമയം, സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. ഇന്നലെ കണ്ടെത്തിയ എംഎസ് മണി തന്നെയാണ് പ്രവാസിമൊഴി നൽകിയ ഡി മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്ഐടി. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ ശബരിമല കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് മണി.ഞാനല്ല ഡി മണി, ഞാൻ എംഎസ് മണിയാണ്. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധീനനായാണ് മണി ചോദിക്കുന്നത്. തനിക്കെതിരെ പെറ്റികേസ് പോലുമില്ല. പോറ്റിയെ അറിയില്ല. പക്ഷെ അന്വേഷണവുമായി സഹകരിക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇയാൾ തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരുള്ള എംഎസ് മണിയെന്ന് സ്ഥിരീകരിക്കുകയാണ് എസ്ഐടി. രമേശ് ചെന്നിത്തല പറഞ്ഞ പ്രവാസി വ്യവസായിയാണ് ഡി മണിയെ കുറിച്ച് ആദ്യം പറയുന്നത്. വ്യവസായി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് എസ്ഐടിയെ ഡിണ്ടിഗലിലെത്തിച്ചത്. ഈ നമ്പർ ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകന്‍റെ പേരിലാണ്. അതിനാൽ മണിയെന്ന ബാലമുരുകനാകണം കണ്ണിയിൽ ഉള്‍പ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മണി ഉപയോഗിക്കുന്ന മറ്റ് രണ്ട് നമ്പറുകള്‍ കൂടി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *