ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകി. ചോദ്യം ചെയ്യലിൽ ഇദ്ദേഹം ഈ വിവരം ആവർത്തിച്ചു. തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്താലാണ് പോറ്റി ശബരിമലയിൽ ശക്തനായതെന്നും മൊഴിയിൽ പറയുന്നു.
ഗോൾഡ് പ്ലേറ്റിംഗ് ജോലികൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതിനാൽ മാനുവലിന് വിരുദ്ധമായി സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, കൊണ്ടുപോകുന്നതിനു മുമ്പ് കൃത്യമായ തൂക്കവും അളവുമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെന്നും പത്മകുമാർ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്തും ഇത്തരം ക്ലാഡിംഗ് വർക്കുകൾ പുറത്ത് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ടി കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
അതേസമയം കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നാളെവരെ നീട്ടി.എന്നാൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണന് പോറ്റിക്കു കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. അതേസമയം ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണു ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം.
