സംസ്ഥാനത്ത് ഇനിമുതൽ 941 പഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകൾ

തിരുവനന്തപുരം∙ പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായി. കരട് റിപ്പോര്‍ട്ടിലെ പരാതികള്‍ പരിശോധിച്ച് ഒട്ടേറെ തിരുത്തലുകള്‍ വരുത്തിയാണ് 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ വിഭജിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കിരിക്കുന്നത്. പഞ്ചായത്തുകളില്‍ 1375 പുതിയ വാര്‍ഡുകളാണ് വാര്‍ഡ് വിഭജനത്തോടെ വന്നിരിക്കുന്നത്. 87 നഗരസഭകള്‍, 6 കോര്‍പറേഷനുകള്‍ തുടങ്ങിയവയിലെ വാര്‍ഡുകള്‍ വിഭജിച്ച് അന്തിമ വിജ്ഞാപനം ഉടൻ തന്നെ ഇറക്കും. 1375 വാര്‍ഡുകള്‍ പുതുതായി വരുമ്പോള്‍ അത്രയും അംഗങ്ങള്‍ക്ക് ഓണറേറിയവും സിറ്റിങ് ഫീസും നല്‍കേണ്ടിവരും.

വ്യത്യസ്ത ഓണറേറിയമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് അനുവദിച്ചിരിക്കുന്നത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ് ഉയര്‍ന്ന ഓണറേറിയം-16800 രൂപ. കുറവ് പഞ്ചായത്ത് അംഗത്തിനും-8000 രൂപ. പഞ്ചായത്തു തലത്തില്‍ മാത്രം പ്രതിമാസം ഒരു കോടിയിലേറെ രൂപ വേണ്ടിവരും ഓണറേറിയം നല്‍കാന്‍. ഇതിനു പുറമേ സിറ്റിങ് ഫീസും നല്‍കണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 14200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റ്-11600രൂപ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍-9200 രൂപ, അംഗം-8000 എന്നിങ്ങനെയാണ് ഓണറേറിയം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 18നു വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് കമ്മിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. പരാതികള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 4 വരെയാണു സമയം അനുവദിച്ചത്. പതിനാറായിരത്തില്‍പരം പരാതികളാണു ലഭിച്ചത്. വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചതിലെ പോരായ്മ, ഓരോ വാര്‍ഡിലെയും ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍,വീടുകള്‍ ഒഴിവാക്കിയത്,വാര്‍ഡുകള്‍ക്ക് പുതിയ പേരുകള്‍ നല്കിയത്തിലെ പ്രശ്‌നങ്ങള്‍ മുതലായവ യാണ് പ്രധാന പരാതികള്‍. ഇവ അന്വേഷിക്കാന്‍ ആയിരത്തില്‍പരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ കലക്ടര്‍മാരുടെ ശുപാര്‍ശയോടെ കമ്മിഷനു ലഭിച്ചു. തുടര്‍ന്ന് ജില്ലാതലത്തിൽ ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ തെളിവെടുപ്പുകളും കമ്മിഷന്‍ നടത്തി. അതേസമയം, നടപടിക്രമങ്ങളില്‍ പിഴവുണ്ടായതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ജനസംഖ്യാനുപാതികമായിട്ടാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും വാര്‍ഡുകളും അതിര്‍ത്തികളും പുനര്‍നിര്‍ണയിച്ചത്. 2021ല്‍ സെന്‍സസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറില്‍ പുതിയ തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്നത് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും. ബ്ലോക്ക് പഞ്ചായത്ത് കരട് വിജ്ഞാപനം മേയ് 27 ന് പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *