കുറ്റിപ്പുറം (മലപ്പുറം): ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. മദിരശ്ശേരി താഴം കടവിലായിൽ വ്യാഴാഴ്ച വൈകിട്ട് 4.30-ന് അപകടം.കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു.
എന്നാൽ പുഴയില്‍ ഇരുവരും മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പുഴയില്‍നിന്നും പുറത്തെടുത്തത്.പാലക്കാട് ജില്ലയിലെ ആനക്കര ശിവക്ഷേത്രത്തിന് സമീപം കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. ആബിദ, അഹമ്മദ് കബീറിന്റെ സഹോദരിയാണ്. വേനലവധിയുടെ ഭാഗമായി മുഹമ്മദ് ലിയാനും വീട്ടുകാരും ആബിദയുടെ വീട്ടിലെത്തിയതായിരുന്നു. എല്ലാവരും ചേര്‍ന്ന് പുഴയോരത്തേക്ക് എത്തിയതിനിടയിലാണ് അപകടമുണ്ടായത്.
ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ലിയാന്. മാതാവ് കൗലത്ത്. ആബിദയുടെ ഭര്‍ത്താവ് പരേതനായ റഷീദ്. മക്കള്‍: ഷിബിലി, റിബിന്‍.കുറ്റിപ്പുറം അമാന ആശുപത്രി മോര്‍ച്ചറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച കബറടക്കും.