വൻ ആയുധ ശേഖരവുമായി ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ 2 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിലാണ് രണ്ട് ഭീകരർ പിടിയിലായത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർഗ്രൗണ്ട് വർക്കേഴ്സ് ആയ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. 2 AK-56 റൈഫിളുകൾ, 2 മാഗസിനുകൾ,102 തിരകൾ, 2 ഗ്രനേഡുകൾ തുടങ്ങിയവ ഇവരിൽ നിന്നും കണ്ടെടുത്തു.
കൂടാതെ പൊട്ടാത്ത മൂന്ന് പാക് മോർട്ടർ ഷെല്ലുകൾ ജമ്മുവിലെ നർവാളിൽ, ആർ ടി ഓഫീസിന് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തി. സുരക്ഷാസേനയുടെ പരിശോധിനക്ക് ശേഷം മൂന്ന് ഷെല്ലുകളും നിർവീര്യമാക്കി.
അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മുവിൽ എത്തി.ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ അമർനാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്യനായി ഉന്നതതല യോഗം ചേർന്നു. പൂഞ്ചിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ തകർന്ന ഗുരുദ്വാര നാളെ രാവിലെ അമിത്ഷാ സന്ദർശിക്കും.ജമ്മുകശ്മീർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇന്ന് നിശ്ചയിച്ചിരുന്ന മോക് ഡ്രിൽ മാറ്റിവെച്ചു. തീരുമാനം ഭരണപരമായ കാരണങ്ങളെ തുടർന്നാണെന്ന് അറിയിച്ചു. ജൂൺ മൂന്നിന് മോക്ക് ഡ്രിൽ പഞ്ചാബിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.