ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിർത്തിവെച്ചു. സർവീസുകൾ ശനിയാഴ്ച രാവിലെ 5.29 വരെയാണ് നിര്‍ത്തിവെച്ചത്. 430 സര്‍വീസുകളാണ് വ്യാഴാഴ്ച മാത്രം റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. അതെസമയം പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്.
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഗാഗ്ഗല്‍, ഭുംതര്‍, ഷിംല, ധര്‍മശാല, കിഷന്‍ഗഢ്, ജോധ്പുര്‍, ജയ്സൽമേർ, ബിക്കാനീര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, മുന്ദ്ര, ജാംനഗര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്.കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.