അറബിക്കടലിൽ മുങ്ങിയ കപ്പലും കണ്ടെയ്‌നറുകളും ഉടന്‍ തന്നെ കടലില്‍നിന്ന് നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. 643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ കാല്‍സ്യം കാര്‍ബൈഡുള്ള പന്ത്രണ്ട് കണ്ടെയ്‌നറുകളും റബ്ബർ രാസവസ്തുക്കളുള്ള ഒരു കണ്ടെയ്ന്റുമാണുള്ളത്. കപ്പലില്‍നിന്ന് കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതൈന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെനിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യംവന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടുമെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. കപ്പലും കണ്ടെയ്‌നറുകളും ജൂലൈ മാസം മൂന്നാം തീയതിക്കുള്ളില്‍ പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കപ്പലിലെ ഇന്ധനം നീക്കുന്നതിനായി മുംബൈയില്‍നിന്ന് വിദഗ്ധസംഘം എത്തും. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അവശിഷ്ടങ്ങള്‍ എത്രയുംപെട്ടെന്ന് കടലില്‍നിന്ന് നീക്കംചെയ്യും. പാരിസ്ഥിതിക ആഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ കൂടുതൽ പ്രാധാന്യം കപ്പലിലെ ഇന്ധനം നീക്കംചെയ്യുന്നതിനാണ് നല്‍കുന്നത്. ശേഷം കപ്പലിലെ കണ്ടെയ്‌നറുകളും ശേഷം അപകടത്തില്‍പ്പെട്ട കപ്പലും പൂര്‍ണമായും നീക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അപകടത്തില്‍പ്പെട്ട കപ്പൽ ആവശ്യമായ അനുമതികളോടെ ശരിയായ പാതയില്‍കൂടിയാണ് സഞ്ചരിച്ചിരുന്നത്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തിയിരുന്നത് കപ്പലിന്റെ യന്ത്രതകരാറോ യന്ത്രങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ വന്ന പാളിച്ചയോ ആകാം അപകടത്തിന് കാരണമായതെന്നുമാണ് വിലയിരുത്തൽ.