ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുനേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച എഐഎഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യം ചേരുന്നതിന്റെ സൂചനകൾ നൽകുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ചില അഭ്യൂഹങ്ങളുണ്ട്.
തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയാണ് എഐഎഡിഎംകെ. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ 2023 സെപ്റ്റംബറിൽ എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം വിഛേദിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയുമായി എഐഎഡിഎംകെ തെറ്റിപ്പിരിഞ്ഞത്. അതേസമയം കൂടിക്കാഴ്ചയിൽ തമിഴ്നാടിന്റെ ദ്വിഭാഷ നയം, ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പളനിസ്വാമി അമിത് ഷായുമായി ചർച്ച ചെയ്തു. ഈ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയതായി എഐഎഡിഎംകെ വൃത്തങ്ങൾ അറിയിച്ചു.