ആശങ്ക വിതയ്ക്കുന്ന കപ്പൽ അപകടങ്ങൾ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

കേരളതീരത്ത് തുടർച്ചയായി കപ്പലപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒട്ടേറെ ആശങ്കകൾക്ക് ഇടവരുത്തി ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മറ്റു ചില സംശയങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികം. അറബിക്കടലിൽ അപകടം വിതച്ച രണ്ട് ചരക്കുകപ്പലുകൾ സംസ്ഥാനത്തിന്റെ സമുദ്ര മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ നിരവധിയാണ്. കടലിൽ പടരുന്ന എണ്ണയും കണ്ടെയ്‌നറുകളിലെ അപകടകാരികളായ രാസവസ്തുക്കളും കാരണം മത്സ്യസമ്പത്ത് വിഷമയമായേക്കുമെന്ന ഭീതികൊണ്ട് ആളുകൾ മീൻ വാങ്ങാൻ മടിക്കുന്നതു മൂലം മത്സ്യത്തൊഴിലാളികൾക്കും വില്പനക്കാർക്കുമുണ്ടാകുന്ന നഷ്ടവും ഭീമമാണ്. കടലിനെ ആശ്രയിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തി ജീവിക്കുന്നവർ വളരെയധികം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ്. അവരെ ഈ തുടർച്ചയായ കപ്പൽ അപകടങ്ങൾ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. കൊച്ചി തീരത്ത് മുങ്ങിയ എൽസ-3 എന്ന കപ്പലിൽ കശുഅണ്ടി ഉൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുവന്ന അഞ്ചു വ്യാപാരികൾ നഷ്ടപരിഹാരം തേടി സമർപ്പിച്ച ഹ‌ർജിയിൽ,​ എം.എസ്.സി കമ്പനിയുടെ ഒരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കപ്പൽ തടഞ്ഞുവച്ചാലുണ്ടാകാവുന്ന അപകടം മണത്ത കമ്പനി നിമിഷനേരംകൊണ്ടാണ് 5.97 കോടി രൂപ കോടതിയിൽ കെട്ടിവച്ച് തടിതപ്പിയത്. എൽസ-3 എന്ന പഴഞ്ചൻ ചരക്കുകപ്പൽ എം.എസ്.സി കമ്പനിക്ക് വരുത്തിവയ്ക്കുന്ന നഷ്ടം ശതകോടികളുടേതാകും. ഈ നഷ്ടക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ എം.എസ്.സി എന്ന ഭീമൻ കമ്പനി വലിയ തോതിലുള്ള നിയമയുദ്ധത്തിന് പുറപ്പെടുമെന്നത് തീർച്ചയാണ്. അത് മുൻകൂട്ടിക്കണ്ട് പഴുതടച്ചുള്ള കോടതി നടപടികളിലേക്കു കടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സജീവമാവുകയും,​ കേരള തീരത്തേക്ക് നൂറുകണക്കിന് ചരക്കുകപ്പലുകൾ അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ,​ കപ്പൽ അപകടങ്ങളുടെ സാഹചര്യമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും ഇനി നാം വൈകരുത്. കൊച്ചിയിലെ കപ്പൽ അപകടം വരുത്തിയ സമുദ്ര പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കുവാൻ സർക്കാർ മൂന്ന് വിദഗ്ദ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതികളുടെ പഠനം വേഗത്തിലാക്കുകയും,​ അവർ സമ‌ർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.എസ്.സി കമ്പനിയിൽ നിന്ന് ആവശ്യപ്പെടേണ്ട നഷ്ടപരിഹാരം എത്രയെന്നു കണക്കാക്കി കോടതിയിൽ സമർപ്പിക്കുകയും വേണം. ഇതിലൊന്നും സർക്കാർ യാതൊരുവിധത്തിലുള്ള അലംഭാവവും കാട്ടരുത്. ഇത്തരത്തിലുള്ള കപ്പൽ അപകടങ്ങൾ വർദ്ധിച്ചു വരുവാനുള്ള അവസരം ഒരുക്കലാകും ഇപ്പോഴത്തെ അലംഭാവം. അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കൃത്യമായും ക്രിയാത്മകമായും ഇത്തരം വിഷയങ്ങളിൽ ഉണർന്നു പ്രവർത്തിക്കണം. കപ്പലുകൾ വരുത്തുന്ന അപകടങ്ങൾ മൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണേണ്ടത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കേണ്ട ഖജനാവിലെ പണം,​ നികുതിദായകർക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഇത്തരം അപകടങ്ങളുടെ നഷ്ടപരിഹാരത്തിന് ചെലവഴിക്കാനുള്ളതല്ല. കഴിഞ്ഞ രണ്ട് അപകടങ്ങളും തീരദേശ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും സമുദ്ര ചരക്ക് ഗതാഗതത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. കടൽജലത്തിനും മത്സ്യമടക്കം സമുദ്ര സമ്പത്തിനുണ്ടായിട്ടുള്ള നഷ്ടവും പരിഗണിക്കേണ്ടതാണ്. എംഎസ്‌സി എൽസ3ന് ലഭിക്കുന്ന പരിരക്ഷ സ്വാഭാവികമായും എംവി വാൻ ഹായ് 503 ആവശ്യപ്പെടുകയും ചെയ്യും. ഇതും കൂടുതൽ സങ്കീർണതകൾക്ക് വഴിയൊരുക്കാം. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിൽ ലോകത്തിലെ ഏറ്റം വലിയ ചരക്കുകപ്പൽ നങ്കൂരമിട്ടിരിക്കുന്നു. കേരളം ആഗോള സമുദ്ര ചരക്ക് ഗതാഗത ഭൂപടത്തിൽ നിർണായക ഇടം നേടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകണം. ആഘാതങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാകണം. നമ്മുടെ മത്സ്യമേഖലയിൽ നിലവിലുയരുന്ന ആശങ്കകൾ പരിഹരിക്കപ്പെടണം. കടലിന്റെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്ക് പൊതുവായും ക്ഷതം കൂടാതെയും തീരജനതയെ ബാധിക്കാതെയും വേണം ഇപ്പോഴത്തെ പ്രശ്നങ്ങൾ അവസാനിക്കാൻ. ജനങ്ങളുടെ ആശങ്ക പരിപൂർണമായും അകറ്റാനാകണം.

Leave a Reply

Your email address will not be published. Required fields are marked *