കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. അതേസമയം സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയത്.
ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുനു വൈദ്യുത ഷോക്കേറ്റ് ജീവൻ നഷ്ടപ്പെടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്.‘മിഥുന്‍ കേരളത്തിന്റെ മകനാണ്, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ളയുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കിയത്’’ – മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.