ഗോവിന്ദച്ചാമിയെ കനത്ത സുരക്ഷയിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന് ജയില്‍ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്.വിയ്യൂരില്‍ ഏകാന്ത സെല്ലിലാണ് ഗോവിന്ദ ചാമിയെ പാര്‍പ്പിക്കുക. നിലവില്‍ വിയ്യൂരില്‍ ഉള്ളത് 125കൊടുംകുറ്റവാളികള്‍ മാത്രമാണ്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.
ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ ചുറ്റുമതില്‍ പണിതിരിക്കുന്നത്.കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റര്‍ അകലെ തളാപ്പിലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ ജയിലില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തനക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്