ഛത്തീസ്ഗണ്ഡിൽ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് വലിയ സമ്മർദ്ദത്തിലായിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം.തുടർന്ന് കേരള ബിജെപി യിലെ ക്രൈസ്തവ നേതാക്കൾക്കെതിരെയും വലിയ രീതിയിലുള്ള വിമർശനം ആയിരുന്നു ഉയർന്നു വന്നുകൊണ്ടിരുന്നത്.എന്നാൽ ഇതിനിടയിൽ ബിജെപി കോർ കമ്മറ്റി അംഗമായ ഷോൺ ജോർജിന്റെ പ്രതികരണം ആണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധ നേടുന്നത്.ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. അതേസമയം മറ്റ് പാര്‍ട്ടികള്‍ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ഷോൺ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും. ഓണത്തിന് ചിപ്സ് കൊണ്ടുപോകും. റംസാനും ആഘോഷിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.മാത്രമല്ല കേരളത്തിലുള്ള ഒരേയൊരു മതേതര പാര്‍ട്ടി ബിജെപിയാണെന്ന് ഷോണ്‍ ജോര്‍ജ്. മറ്റുള്ള പാര്‍ട്ടികള്‍ എല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമുകളാണെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു.
കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിനു വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മുമാണ്.തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് എതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഡിവൈഎഫ്ഐ ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളും പ്രതികരണങ്ങളും ബിജെപി കൈയ്യും കെട്ടി നോക്കി നടക്കില്ല. ഡിവൈഎഫ്ഐ ആരുടെ കുഴലൂത്തുകാരാകുന്നുവെന്ന് കേരളം തിരിച്ചറിയുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് ആണ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചത്.കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. തിരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നും കേക്കുമായി അരമനകളിലേക്കും വരുന്നു. പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് വിമര്‍ശിച്ചു.