പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ആട്-ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന് മൂന്നാംഭാഗം എത്തുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. കൊച്ചി കലൂരിലുള്ള ഐഎംഎ ഹാളിൽ ശനിയാഴ്ച്ച രാവിലെ ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു.ആട് സീരിസിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ രൺജി പണിക്കർ ആദ്യ തിരി കൊളുത്തി. തുടർന്ന് ചിത്രത്തിലെ അഭിനേതാക്കളും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. സ്വിച്ചോൺ കർമ്മം നടൻ ഷറഫുദ്ദീനും ഫസ്റ്റ് ക്ലാപ്പ് ഉണ്ണി മുകുന്ദനും നൽകി ചിത്രീകരണത്തിന് തുടക്കമിട്ടു.ആട് ചിത്രീകരണം നടക്കുമ്പോൾ താൻ ചാൻസ് തേടി നടക്കുകയാണ്.
ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷേ ആട് ചിത്രം ആരംഭിച്ചപ്പോൾ താൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദീൻ ആശംസകൾ നേർന്നു പറഞ്ഞു. വലിയ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു. താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ ആൻ്റോ ജോസഫ് അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും വേദിയിൽ ഉണ്ണി മുകുന്ദൻ പങ്കിട്ടു.ഷാജി പാപ്പൻ, അറക്കൽ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജു കുറുപ്പ്, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, ശ്രിന്ദ, ഡോ. റോണി രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
അതെസമയം തന്നേക്കൂടി പങ്കാളിയാക്കി തോമസ് തിരുവല്ല നിർമ്മിച്ച ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിൻ്റെ ഔദ്യോഗിക അനൗൺസ്മെൻ്റ് സൈജു കുറുപ്പ് നടത്തി. തോമസ് തിരുവല്ലയും സന്നിഹിതനായിരുന്നു.ചിത്രത്തെക്കുറിച്ച് ആമുഖമായി സംസാരിച്ചത് സംവിധായകനായ മിഥുൻ മാനുവൽ തോമസാണ്. ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് – 2 ഒരുക്കാൻ തീരുമാനിച്ചത്. ആട് – 2 വലിയ വിജയം സമ്മാനിച്ചു. ഇത്തരത്തിൽ ‘ഒന്നിലധികം സീരീസുകൾ ഉണ്ടാകാറുള്ളത് വിജയ ചിത്രങ്ങൾക്കാണ്. ഇവിടെ ആദ്യ ചിത്രം പരാജയപ്പെട്ടിടുത്തു നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തിയിരിക്കുന്നത്. ഇത് ഒരുപക്ഷേ സിനിമാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ പറഞ്ഞത്.ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ഫാൻ്റസി, ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കൂടാതെ ഒരു മാസ് എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കും ഈ ചിത്രത്തിനുണ്ട്.
നൂറ്റിഇരുപതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ചിത്രീകരണം.മെയ് പതിനഞ്ചിന് പാലക്കാട്ടാണ് ചിത്രീകരണം തുടങ്ങുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു.വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണി രാജൻ പി.ദേവ്, തുടങ്ങിയവരും ആടിലെ പ്രധാന താരങ്ങളാണ്.സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിംഗ് – ലിജോ പോൾ, കലാസംവിധാനം – അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ -സ്റ്റെഫി സേവ്യർ, മേക്കപ്പ് – റേണക്സ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ -കോളിൻസ്, സ്റ്റിൽസ് -വിഷ്ണു എസ്. രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി. സുശീലൻ.