മുംബൈ: ഹിറ്റ്മാൻ രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് വിരാട് കോഹ്‌ലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറാണെന്ന് കോഹ്‌ലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിസിസിഐ കോഹ്‌ലിയോട് തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ കോഹ്‌ലി തന്‍റെ തീരുമാനം പുന:പരിശോധിക്കാമെന്ന ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോഹ്‌ലിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ച്വറി നേടി മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് കോഹ്‌ലിയിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനങ്ങളൊന്നും ഉണ്ടായില്ല. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച കോഹ്‌ലിക്ക് ആകെ 190 റൺസ് മാത്രമാണ് നേടാനായത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരിയിലും വലിയ ഇടിവ് സംഭവിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറികൾ അടക്കം കോഹ്‌ലി ആകെ നേടിയത് 1990 റണ്‍സ് മാത്രമാണ്. അടുത്തിടെ ആര്‍സിബി നായകനും ഇന്ത്യൻ നായകനുമായിരുന്നപ്പോഴത്തെ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിരാട് കോഹ്‌ലി ആര്‍സിബി പോഡ്കാസ്റ്റില്‍ മനസ് തുറന്നിരുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി സന്തോഷമായിരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്നും കോഹ്‌ലി പറഞ്ഞിരുന്നു. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‌ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്.