അമൃത്സര്‍: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവ് അജ്ഞാതരാൽ കൊല്ലപ്പെട്ടു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം.കൊലയാളികൾ ബൈക്കില്‍ മുഖംമറച്ചെത്തിയാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവെച്ച് കൊന്നതെന്നാണ് റിപ്പോര്‍ട്ട്. അക്രമിസംഘത്തിൽ നാലുപേരാണുണ്ടായിരുന്നത്. ഹര്‍ജീന്ദറിന്റെ തലയ്ക്ക് രണ്ട് തവണ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.ഹര്‍ജീന്ദറിന്റെ വീടിന് നേരേ കുറച്ച് ദിവസങ്ങൾക്ക് മുൻപും വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹര്‍ജീന്ദറിന് നേരേ ഇവര്‍ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. നേരത്തേ ഹര്‍ജീന്ദറിന്റെ വീടിന് നേരേ മുഖംമറച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.പഞ്ചാബിലെ ക്രമസമാധാനനില ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പഞ്ചാബില്‍ അകാലിദള്‍ നേതാവിനെ അജ്‌ഞാതർ വെടിവെച്ച് കൊലപ്പെടുത്തി
