കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനായില്ല. പ്രദേശത്തെ കടകളിലേക്കും തീ പടർന്നു.കറുത്ത പുക കോഴിക്കോട് നഗരമാകെ പടരുകയാണ്. കോഴിക്കോട്ടേക്ക് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളോടും എത്താൻ നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. നാല് മണിക്കൂറിലേറെയായി തീപിടിത്തം ഉണ്ടായിട്ട് . സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. തീ അണയ്ക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്.കത്തുന്നത് തുണിത്തരങ്ങളാണെന്നാണ് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറയുന്നത്. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.
സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. തീയണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കലക്ടർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സ്ഥലത്തെത്തി. അഗ്നിരക്ഷാ യൂണിറ്റുകൾസമീപ ജില്ലകളിൽ നിന്നും എത്തുന്നുണ്ട്. താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചട്ടില്ല. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.
ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നതിനാൽ ഗതാഗതത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. സ്ഥലത്തെ മുഴുവൻ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പരിസരത്തുള്ള എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.