മുടികൊഴിച്ചിലിന് പിന്നാലെ നഖവും പൊഴിയുന്നു; ബുൽധാനയിൽ തീരാദുരിതം, കേന്ദ്രസംഘം എത്തുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഖാംഗാവ്, ഷെഗാവ്, നന്ദുര താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും. ഒമ്പത സംഘമാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് ജില്ലയിലെത്തുന്നത്.

56 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളിൽ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിൽ നിന്നുള്ള സംഘമെത്തി രക്തസാമ്പിളുകൾ ശേഖരിച്ചു.

ഡിസംബർ 2024 മുതലാണ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും ജനങ്ങൾക്ക് പെട്ടെന്ന് മുടികൊഴിച്ചിൽ അനുഭവപ്പെട്ടത്. മുടി കൊഴിഞ്ഞ് കഷണ്ടിബാധിച്ചുതുടങ്ങിയിരുന്ന 279 പേരെയാണ് അന്ന് ജില്ലാ ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇപ്പോൾ, ഇവരിൽ പലരുടെയും നഖങ്ങളാണ് ദുർബലമാവുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നത്.

മലിനമായ ജലമാണ് ആളുകളുടെ മുടികൊഴിച്ചിലിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നത്. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ നൈട്രേറ്റിന്റെ അളവ് വളരെ കൂടിയ നിലയിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ശരീരത്തിലെ സെലീനിയത്തിന്റെ അളവ് കൂടുന്നതാണ് ഈ പ്രശ്നം സൃഷ്ടിക്കുന്നതെന്നും റേഷൻകടകൾ വഴി വിതരണംചെയ്യുന്ന ഗോതമ്പിൽ സെലീനിയത്തിന്റെ അളവ് കൂടുതലാണെന്നും ഇവിടെ പഠനം നടത്തിയ ഒരു ഡോക്ടറും അന്ന് കണ്ടെത്തി. അതെസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ആൻഡ് റിസർച്ചിന്റെ പഠനറിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *