ജനത്തിന്റെ ജീവൻ കൈയ്യിൽ വെച്ച് മുഖ്യമന്ത്രിയുടെ നാട്ടിൽ അമ്യൂസ്മെന്റ് പാർക്ക്; വാർത്ത ഒതുക്കാൻ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് മദ്യസൽക്കാരം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ജനങ്ങളുടെ ജീവൻ കവരുന്ന ഫെസ്റ്റിവലായി മാറുന്നു. ധർമ്മടം ബീച്ചിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന വിധം മണലിലാണ് വലിയ റൈഡുകൾ യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ ഒരുക്കിയിരിക്കുന്നത്. ഇതിന് ഫയർഫോഴ്സും പോലീസും അനുമതി നല്കിയെന്നാണ് അമ്യൂസ്മെൻ്റ് പാർക്ക് സംഘാടകനും കാരാർ‌ ഉടമയുമായ തലശ്ശേരി സ്വദേശി സമീറിൻ്റെ അവകാശ വാദം. എന്നാൽ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഫയർ ഫോഴ്സിൽ നിന്നും ലഭിക്കുന്ന വിവരം. വേണ്ടത്ര സുരക്ഷ മുൻകരുതലുകൾ ഇല്ലാതെ മണൽത്തിട്ടയിൽ വൻ റൈഡുകൾ സ്ഥാപിച്ച് നടത്തുന്ന പരിപാടിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും പൊതു പ്രവർത്തകരും രംഗത്ത് ഉണ്ട്. പരിപാടിയ്ക്ക് എതിരെ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെയും നാട്ടുക്കാർ ഇതിനകം തിരിഞ്ഞിട്ടുണ്ട്. ചില പ്രാദേശിക ചാനലുകൾക്ക് പരസ്യം നല്കുകയും ഇവർക്ക് തലശ്ശേരിയിലെ ആഢംബര ഹോട്ടലിൽ മദ്യവും ഭക്ഷണവും വിളമ്പിയുമാണ് പാർക്കിനെതിരെ വരുന്ന വാർത്തകളെ ഒതുക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

കൂടാതെ പ്രവേശന ടിക്കറ്റിന് വൻ തുകയാണ് ഈടാക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽ നിന്നും ഒരു വർഷത്തേക്ക് രണ്ടര ലക്ഷം രൂപയ്ക്ക് കരാർ എടുത്താണ് പാർക്ക് ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല, ടാക്സ് വെട്ടിപ്പും ഇവിടെ നടക്കുന്നുണ്ടെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. സമീറിനെതിരെ ഇഡിക്ക് ഉൾപ്പെടെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് തലശ്ശേരിയിലെ പൊതു പ്രവർത്തകർ. അതേസമയം എല്ലാ അനുമതികളോടും കൂടിയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് സമീർ ഫസ്റ്റ് റിപ്പോർട്ടിനോട് അവകാശപ്പെട്ടു. എന്നാൽ അനുമതി രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരാക്കാൻ പാർക്കിൻ്റെ മുഖ്യ സംഘാടകന് കഴിഞ്ഞിട്ടില്ല. ഇതോടുകൂടി അനുമതികൾ ഉണ്ടെന്ന അവകാശ വാദം പൊളിയുകയാണ്.

ഫസ്റ്റ് റിപ്പോര്‍ട്ട് ടിവി യെ വാര്‍ത്തകളും വിമര്‍ശനങ്ങളും അറിയിക്കുന്നതിന് ബന്ധപ്പെടുക…

Mob : +91 8921992897 Mail ID : news@firstreportonline.in

Strike media corps LLP 60/40 , 3rd Floor, JC Chambers , Panamballi nagar, Ernakulam – 682036, Kerala, India

Leave a Reply

Your email address will not be published. Required fields are marked *