ന്യൂഡൽഹി: പാക് റേഞ്ചർ രാജസ്ഥാൻ അതിർത്തിയിൽനിന്ന് ഇന്ത്യൻസേനയുടെ പിടിയിലായതായി വിവരം. ബിഎസ്എഫ് ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. അതെസമയം അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന അതിർത്തിരക്ഷാസേനയിലെ (ബിഎസ്‌എഫ്) ഒരു ജവാൻ പാകിസ്താൻറെ കസ്റ്റഡിയിലാവുകയും ചെയ്തു. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിങ്ങിനെയാണ് ഏപ്രിൽ 23-ന് ഫിറോസ്‍പുർ അതിർത്തിക്കു സമീപത്തുനിന്നും പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് പാക് റേഞ്ചർ പിടിയിലാകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച വെെകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നിർണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.