ബെര്‍ലിന്‍: 2025-26 വര്‍ഷത്തെ ബുണ്ടസ് ലിഗ കിരീടം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. ക്ലബ്ബിന്റെ 34-ാമത് ജര്‍മന്‍ ലീഗ് കിരീടമാണിത്. കിരീടപ്പോരാട്ടത്തില്‍ ശക്തമായ എതിരാളിയായിരുന്ന ബയേര്‍ ലെവര്‍കൂസനെ മറികടന്നാണ് ബയേണ്‍ മ്യൂണിക്ക് കിരീടമുറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലെവര്‍കൂസന്‍ ഫ്രീബര്‍ഗിനോട് 2-2 സമനിലയില്‍ പിരിഞ്ഞത് ബയേണിന് തുണയാവുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബയേണിന് എട്ട് പോയിന്റിന്റെ ലീഡ് ലഭിച്ചു. കഴിഞ്ഞദിവസം ബയേണ്‍ ലെയ്ഗ്പ്‌സിഗിനോട് 3-3 എന്ന നിലയില്‍ സമനില പിടിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ലെവര്‍കൂസന് ഫ്രീബര്‍ഗിനോട് വിജയം അനിവാര്യമായി. എന്നാല്‍, നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാന്‍ ലെവര്‍കൂസന് സാധിച്ചില്ല. ഇരുടീമുകളും 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് 76 പോയിന്റും ലെവര്‍കൂസന് 68 പോയിന്റുമാണുള്ളത്. ഇതുവരെ നടന്ന 62 ബുണ്ടസ് ലിഗ കിരീടങ്ങളില്‍ 33 എണ്ണവും സ്വന്തമാക്കിയത് ബയേണ്‍ മ്യൂണിക്ക് ആണ്. അതേസമയം, ബയേണിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ 31-കാരനായ ഹാരി കെയ്‌നിന്റെ കരിയറിലെ ആദ്യ പ്രധാന കിരീടമാണിത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഹാരി കെയ്ൻ തന്നെയാണ്.