ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി നേതൃത്വം. സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമർശങ്ങളുന്നയിച്ചതിനെ തുടർന്നാണ് പാർട്ടിയുടെ ഈ നിലപാട്. ദുബെയുടെ പ്രസ്താവനയോട് പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ വ്യക്തമാക്കി. പാർട്ടി ഇതിനുപിന്നാലെ താക്കീതും നൽകി.സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദത്തിനു കാരണമായതോടെയാണ് പാർട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്.
പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോൾ നിർദേശങ്ങൾ കൊടുക്കുന്നത്. കൂടാതെ രാജ്യത്ത് മത യുദ്ധങ്ങൾ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? -ദുബെ പറഞ്ഞു.
അതെസമയം ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിർദേശിച്ച സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിന്റെ പരാമർശത്തിനെതിരേ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ദുബെയുടെ പ്രസ്താവനയും.ഭരണഘടനയുടെ 142-ാം അനുച്ഛേദത്തെപ്പറ്റി ഉപരാഷ്ട്രപതി നടത്തിയ പരാമർശം തന്നെ വേദനിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തെന്ന് പ്രമുഖ അഭിഭാഷകൻകൂടിയായ രാജ്യസഭാംഗം കപിൽ സിബൽ പറഞ്ഞു. അനവസരത്തിലുള്ള വിമർശനമാണ് ഉപരാഷ്ട്രപതി നടത്തിയതെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ സുപ്രധാനവിധി രാഷ്ട്രീയചലനങ്ങൾ സൃഷ്ടിച്ചിരിക്കെ, തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്ചനടത്തി. ഇതിന്റെ ചിത്രം ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തുവിട്ടു. സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാനും ഉപരാഷ്ട്രപതിയെ സന്ദർശിച്ചു.