പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇന്ത്യയിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. നിരവധിപേർ ഇതിനോടകം പാകിസ്താനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ വിസയുമായി ബന്ധപ്പെട്ട നൂലാമാലകൾ പലരുടെയും കാര്യത്തിൽ തുടരുന്നുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കണം. കൊയിലാണ്ടിയിലെ ഹംസയുടെ കാര്യം തനിക്ക് അറിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയിൽ താമസിക്കുന്ന പാകിസ്താൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. കൊയിലാണ്ടി പുത്തൻപുര വളപ്പിൽ ഹംസക്കും ഇതിന്‍റെ ഭാഗമായാണ് നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 27 നകം രാജ്യം വിടണം എന്നായിരുന്നു ഉത്തരവിൽ പറയുന്നത്. ഹംസ ജനിച്ചത് കൊയിലാണ്ടിയിലാണ്. എന്നാൽ 1972-ൽജോലി തേടി ധാക്ക വഴി പാകിസ്താനിലെ കറാച്ചിയിലെത്തി. സഹോരദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തായിരുന്നു ജീവിച്ചത്. തുടർന്ന് 1975-ൽ റെഡ് ക്രോസ് വിസയിൽ കേരളത്തിൽ തിരികെയെത്തി.നാട്ടിലേക്ക് വരാൻ പാകിസ്താൻ പാസ്പോർട്ട് എടുത്തതോടെ പാകിസ്താൻ പൗരനായി ഹംസ മാറുകയായിരുന്നു. ഇത്രയും കാലം കേരളത്തിൽ കഴിഞ്ഞത് നാട്ടിൽ നിൽക്കാനുള്ള താത്‌കാലിക അനുമതി നീട്ടി വാങ്ങിയാണ്. അതിനിടെ ആധാർകാർഡും വോട്ടര്‍ ഐഡി കാർഡും എടുത്തിരുന്നു. എന്നാൽ പിന്നീടത് റദ്ദ് ചെയ്യുകയും അത് സംബന്ധിച്ച കേസ് നടക്കുകയുമാണ്. ഇതിൻ്റെ ഭാഗമായുള്ള ഇടക്കാല ഉത്തരവിൽ ഹംസയെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. രണ്ടാഴ്‌ച കൂടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാവുകയും വേണം. പൊലീസിൻ്റെ കയ്യിലാണ് പാസ്പോർട്ട്. ഹംസയ്‌ക്ക് പാകിസ്താനിൽ ആരുമായും ബന്ധമില്ല.

അതേസമയം, കേരളത്തിൽ 104 പാകിസ്താൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പുറത്ത് വന്നത്, 45 പേർക്ക് ഇതിൽ ദീർഘകാല വിസയുണ്ട്. നോട്ടീസ് ലഭിച്ചവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നോട്ടീസ് പിൻവലിച്ചത്. അതെസമയം താത്‌ക്കാലിക വിസയില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *