തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മത്സരിപ്പിച്ചു നേട്ടം കൊയ്യാൻ ഒരുങ്ങി ബിജെപി. മുതിർന്ന നേതാക്കളെ മുന്നിൽനിർത്തി കൊണ്ട് നിലവിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ പരമാവധി മുതലെടുത്ത് തെരഞ്ഞെടുപ്പിൽ ‘പ്രിസിഷൻ അറ്റാക്കി’നാണ് പാര്‍ട്ടി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. പാർട്ടിക്ക് 11 മണ്ഡലങ്ങളില്‍ ഒന്നാമതും 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്താൻ കഴിഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ സ്ഥാനാര്‍ഥികളെ കണ്ടെത്തി മണ്ഡലങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ബിജെപി ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചത്. തിരുവനന്തപുരത്ത് പാറശാലയില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തായത്. തൃശൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, നാട്ടിക,, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട,മണലൂര്‍ എന്നി നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.എല്‍ഡിഎഫിന്റെ സീറ്റുകളാണ് ഇതെല്ലാം. തിരുവനന്തപുരം,നെയ്യാറ്റിന്‍കര, കോവളം,വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടാമതെത്തി.ഗുരുവായൂര്‍, അമ്പലപ്പുഴ, മലമ്പുഴ,കരുനാഗപ്പള്ളി, റാന്നി, കോന്നി, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, പാറശാല എന്നിവിടങ്ങളില്‍ ചെറിയ വോട്ടു വ്യത്യാസത്തിനാണ് മൂന്നാമതായത്.
ആറ്റിങ്ങലില്‍ 6287 വോട്ടും കഴക്കൂട്ടത്ത് 10,842 വോട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികം നേടിയിരുന്നു. ആറ്റിങ്ങലില്‍ മുരളീധരൻ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി. ആലപ്പുഴയില്‍ മത്സരിച്ച ശോഭയ്ക്ക് കായംകുളം നിയോജകമണ്ഡലത്തില്‍ ശക്തമായ മുന്‍തൂക്കം ലഭിച്ചിരുന്നു.
മുനമ്പത്തെ ഭൂമി പ്രശ്‌നം സംസ്ഥാനത്താകെ ചര്‍ച്ചയാകുന്ന തരത്തില്‍ പ്രചാരണവിഷയമാക്കുകയെന്ന ലക്ഷ്യവും പാര്‍ട്ടിക്കുണ്ട്. വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ മുന്നില്‍ നില്‍ക്കുന്ന ഷോണ്‍ ജോര്‍ജിനെ വൈപ്പിനില്‍ മത്സരിപ്പിക്കുന്നതു ഗുണകരമാകുമെന്ന വികാരവും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പൂഞ്ഞാറില്‍ മത്സരിക്കാനുള്ള ആഗ്രഹം ഷോണ്‍ പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിലെത്തിയ വിക്ടര്‍ ടി. തോമസിന്റെയും അമ്പലപ്പുഴയില്‍ അനൂപ് ആന്റണിയുടെയും പേരുകളാണ് പരിഗണനയിൽ.