അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ പാകിസ്താന്‍ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിനെ മോചനം . ഇദ്ദേഹം ഏപ്രില്‍ 23 മുതല്‍ പാക് കസ്റ്റഡിയിലായിരുന്നു . അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യക്ക് ഇദ്ദേഹത്തെ കൈമാറിയത്. രാവിലെ 10.30ഓടെ പ്രോട്ടോക്കോളുകള്‍ പൂര്‍ണമായും പാലിച്ച് സമാധാനപരമായാണ് കൈമാറ്റം നടന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതിനെതുടർന്നാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്.
ഇന്ത്യ -പാക് സംഘര്‍ഷ ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവിന്റെ സുരക്ഷയെക്കുറിച്ച് സാഹുവിന്റെ ഭാര്യ രജനി ആശങ്ക അറിയിക്കുകയും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കാണുകയും ചെയ്തിരുന്നു. പൂര്‍ണ ആരോഗ്യവാനായി സാഹുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് രജനിക്ക് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുകൊടുത്തിരുന്നു.
ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി തണലുള്ള പ്രദേശത്തേക്ക് നീങ്ങിയ സാഹു അബദ്ധത്തില്‍ അതിര്‍ത്തി കടന്നതോടെയാണ് പാകിസ്താന്റെ പിടിയിലാകുന്നത് . പാക് കസ്റ്റഡിയിലായ സമയത്ത് സാഹു യൂണിഫോം ധരിച്ചിരുന്നു. കൈയില്‍ സര്‍വീസ് തോക്കുമുണ്ടായിരുന്നു. സാഹു അതിര്‍ത്തി കടന്നത് പാക് റെഞ്ചേര്‍സിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അദ്ദേഹത്തെ പിടികൂടുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജവാന്റെ മോചനമുണ്ടായത്.