ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ മുഴുവൻ വിവരങ്ങളും കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. സാങ്കേതികതയിൽ സ്വയം പര്യാപ്ത നേടിയ ഇന്ത്യയുടെ പുതിയ മുഖമായി ദൗത്യം മാറിയെന്ന് കേന്ദ്രം വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
സിന്ദൂർ ദൗത്യത്തിലൂടെ വ്യത്യസ്ത യുദ്ധമുറകൾക്ക് എതിരായ സൈനിക പ്രതികരണമായാണ് നടപ്പിലായത്.വ്യോമ താവളങ്ങളായ നൂർ ഖാൻ, റഹീം യാർഖാൻ എന്നിവ തകർത്തത് കൃത്യതയുടെ തെളിവാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
ശത്രു ഡ്രോണുകളെ ഫലപ്രദമായി തകർക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞുവെന്നും, വിദേശ നിർമ്മിത നൂതന ആയുധങ്ങൾ ഉപയോഗിച്ചിട്ടും പാകിസ്ഥാനെക്കാൾ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യകൾ മികച്ചുനിന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ പത്ത് ഉപഗ്രഹങ്ങളാണ് ഉപയോഗിച്ചത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ ദൗത്യത്തിന് ഉപയോഗിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
പ്രത്യാക്രമണം 23 മിനുട്ടുകൊണ്ടാണ് നടത്തിയത്. പാകിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിര്‍മിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാന്‍ സൈന്യത്തിന് സാധിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു