ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ -കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ബാറ്റിങ്ങിൽ നേർവിപരീത ദിശകളിലൂടെ സഞ്ചരിച്ച രണ്ടു ടീമുകൾ മുഖാമെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ‌്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നെ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 103 റൺസ്. മറുപടി ബാറ്റിങ്ങിൽ 9.5 ഓവറും എട്ടു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. 18 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 44 റൺസെടുത്ത ഓപ്പണർ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഡികോക്ക് 16 പന്തിൽ മൂന്നു സിക്സുകൾ സഹിതം 23 റൺസെടുത്തു.
വിജയത്തോടെ കൊൽക്കത്ത ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ചെന്നൈ രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. ചെന്നൈയ്ക്ക് പിന്നിലുള്ളത് സൺറൈസേഴ്‌സ് ഹൈദരാബാദ് മാത്രം.ഒരു സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായി അഞ്ച് കളികൾ തോൽക്കുന്നത് ഐപിഎൽ ചരിത്രത്തിൽത്തന്നെ ആദ്യമാണ്. ചെപ്പോക്കിൽ ഒരു സീസണിൽ ചെന്നൈ മൂന്നു മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നതും ഇതാദ്യം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ബാക്കിയുള്ള പന്തുകൾ കണക്കാക്കിയാൽ ചെന്നൈയുടെ ഏറ്റവും കനമുള്ള തോൽവിയും ഇതുതന്നെ.ക്യാപ്റ്റൻ അജിൻക്യ രഹാനെ 17 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 20 റൺസോടെയും, റിങ്കു സിങ് 12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 15 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഡികോക്ക് – നരെയ്ൻ സഖ്യം 25 -പന്തിൽ 46 റൺസും, രണ്ടാം വിക്കറ്റിൽ രഹാനെ നരെയ്ൻ -സഖ്യം 18 പന്തിൽ 39 റൺസും കൂട്ടിച്ചേർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ രഹാനെ – റിങ്കു സിങ് സഖ്യം 18 പന്തിൽ 22 റൺസ്. കൊൽക്കത്തയ്ക്ക് നഷ്‌ടമായ രണ്ടു വിക്കറ്റുകൾ അൻഷുൽ കംബോജ്, നൂർ അഹമ്മദ് എന്നിവർ പങ്കുവച്ചു.