തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗത്തോടു ചേർന്നുകിടക്കുന്ന ഫ്രഞ്ച് അധിനിവേശപ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു. തുടർന്ന് ലോകാരോഗ്യസംഘടന വിദഗ്ധരുടെ യോഗംവിളിച്ച് സ്ഥിതി വിലയിരുത്തിവരുകയാണ്.
ഇതേത്തുടർന്ന് സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലകൾക്ക് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശംനൽകി. നിലവിൽ പതിനയ്യായിരത്തോളം പേർക്ക് റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്.
നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.2006-2007 കാലഘട്ടത്തിൽ റീയൂണിയൻ ദ്വീപുകളിൽ വ്യാപിച്ച ചിക്കുൻഗുനിയ ഏഷ്യൻരാജ്യങ്ങളിലേക്ക് പടർന്നിരുന്നു.മുൻപ് ചിക്കുൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തിയുണ്ടാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നു. അതിനാൽ ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും ഇത് കൂടുതൽ ബാധിക്കാനുള്ള സാധ്യത നിലവിൽ തള്ളിക്കളയാനാവില്ല. കൊതുകുവലയ്ക്കുള്ളിൽത്തന്നെ കുഞ്ഞുങ്ങളെ കിടത്താൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതെസമയം സംസ്ഥാനത്ത് ഈമാസം രണ്ടുപേർക്ക് ചിക്കുൻഗുനിയ സ്ഥിരീകരിച്ചിരുന്നു.