കുട്ടികളിലും മൈഗ്രേൻ വരാം; ശ്രദ്ധിക്കാതെ പോകരുത്, അറിയാം ലക്ഷണങ്ങൾ

പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന അനുഭവപ്പെടാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പല തരത്തിലുള്ള തലവേദന കാണാറുണ്ട്. എന്നാൽ കുട്ടികളിലെ തലവേദനയെ പലപ്പോഴും പഠിക്കാനുള്ള മടിയുമായി ബന്ധപ്പെടുത്താറുണ്ട്. പഠിക്കാനിരിക്കുമ്പോഴേക്കും തലവേദനയെത്തി എന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ അതത്ര നിസ്സാരമാക്കരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ.

കുട്ടികൾ തലവേദനയുടെ തീവ്രത മാതാപിതാക്കളോട് പങ്കുവെക്കുമ്പോൾ അത് അത്ര നിസ്സാരമാക്കരുതെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്. കുട്ടികളിലും മൈഗ്രേൻ സാധാരണമാണെന്നും അതാവാം തലവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഞ്ചുവയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള നിരവധി കുട്ടികളെ ചികിത്സിച്ചതിന്റെ ഭാഗമായാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടികൾ പലപ്പോഴും അവർ അനുഭവിക്കുന്ന തലവേദനയുടെ ലക്ഷണങ്ങൾ കൃത്യമായി പങ്കുവെക്കാറില്ല, ഇത് കൃത്യമായി രോഗസ്ഥിരീകരണം നടത്തുന്നതിൽ വെല്ലുവിളിയാകുന്നു. പലപ്പോഴും കുട്ടികൾ പഠനം ഒഴിവാക്കാൻ വേണ്ടിയാണ് തലവേദനയുണ്ടെന്ന് പരാതിപ്പെടുന്നതെന്ന് മാതാപിതാക്കൾ കരുതുന്നത്. കുട്ടികളിലെ മൈഗ്രേയ്നിനും കൃത്യമായ ചികിത്സയുണ്ടെന്നും അദ്ദേഹം പറയുന്നു.

കുട്ടികളിലെ മൈഗ്രേൻ

മുതിർന്നവരുടേതുപോലെ തന്നെ കുട്ടികളിലും മൈഗ്രേൻ ഒരേപോലെ പ്രകടമാകാറുണ്ട്. മുതിർന്നവരിലെ മൈഗ്രേൻ പൊതുവേ ഒരുവശത്തുമാത്രം വേദനയായാണ് പ്രകടമാകുന്നതെങ്കിൽ കുട്ടികളിൽ ഇരുവശത്തും വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുതിർന്നവരുടേതുപോലെ നീണ്ട മൈഗ്രേൻ അറ്റാക്കല്ല കുട്ടികളിൽ ഉണ്ടാവുക. എങ്കിലും പഠനത്തേയും പാഠ്യേതര വിഷയങ്ങളേയും ബാധിക്കുമെന്നതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.

കുട്ടികളിലെ മൈഗ്രേൻ ലക്ഷണങ്ങൾ

പ്രധാനലക്ഷണമായി കണ്ടുവരുന്നത് അസഹ്യമായ തലവേദനയാണ്. തലയുടെ മുൻവശത്തോ ഇരുവശങ്ങളിലോ ആയാണ് വേദന പൊതുവേ പ്രകടമാവുകയെങ്കിലും തലമുഴുവനായോ ഒരുഭാഗത്തുമാത്രമായോ പ്രത്യക്ഷമാവുകയും ചെയ്യാം. തലവേദനയ്ക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക, തലകറക്കം, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസ്വസ്ഥത, ഛർദി, വിശപ്പില്ലായ്മ, അടിവയറിൽ വേദന, ഓക്കാനം എന്നിവയും അനുഭവപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *