തിരുവനന്തപുരം: പൊലീസുകാരിയെ ബലാത്സംഗം ചെയ്‌ത എസ്ഐ-യോട് ഒത്തു തീർപ്പിന് 25 ലക്ഷം രൂപ ചോദിച്ച അസിസ്റ്റന്റ് കമാൻഡന്റ്റിനും സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും സസ്പെൻഷൻ. കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡന്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസിലെ ഓഫീസ് റൈറ്റർ അനു ആൻറണി എന്നിവർക്കാണ് സസ്പെൻഷൻ.
സൈബർ ഓപ്പറേഷൻസ് ഔട്ട് റീച്ച് വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന സബ് ഇൻസ്പെക്ടർ വിൽഫർ ഫ്രാൻസിസ് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തതായാണ് പരാതി. നവംബർ 16-നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഇര മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാർമോൻ ആർ. പിള്ളയെ അറിയിച്ചു. എന്നാൽ പരാതിക്കാരി അറിയാതെ വിൽഫറിനോട് സ്റ്റാർ മോൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. റൈറ്റർ അനു ആൻറണി വഴിയാണ് പണം ആവശ്യപ്പെട്ടത്. ഈ നടപടി സേനയുടെ പ്രവർത്തനങ്ങൾക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയാണ് സസ്പെൻഷൻ നടപടി . ഇവർക്കെതിരെ അന്വേഷണം നടത്താനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.