തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങൾ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി.
ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ഡ്രൈവറുടെ പക്കലാണ് വളർത്ത് പാമ്പിനെ പാഴ്സലാക്കി നൽകിയത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ച് ഇത് വിജിലൻസ് പിടികൂടി. ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പ് പാഴ്സലായി വന്നത് പെറ്റ് ഷോപ്പ് ഉടമയ്ക്കാണെന്ന് പൊലീസ് പറയുന്നു. പ്രദർശനത്തിന് ഉപയോഗിക്കുന്ന പാമ്പാണ് ഇതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. അനധികൃതമായി പാഴ്സൽ കൊണ്ടുവന്നതിനാണ് സസ്പെൻഷൻ.