കണ്ണൂർ: ജില്ലയിലെ പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂരിൽ വിഭാഗീയതയുടെ അലയൊലികൾ അടങ്ങുന്നില്ല. ഒരുകൂട്ടം സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച ‘സ്പെയ്‌സ്’ എന്ന സാംസ്കാരികസംഘടനയാണ് പാർട്ടിക്ക് പുതിയ തലവേദന സൃഷ്ടിക്കുന്നത്.പാർട്ടിയുടെ പിന്തുണയിൽ വൻ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-കായിക സംഘടനകൾ പയ്യന്നൂരിൽ സജീവമായി ഉള്ളപ്പോഴാണ് പുതിയ സംഘടനയുടെ കടന്നുവരവ്. ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കമുള്ള ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് പുതിയ സംഘടന.പാർട്ടിക്ക് ജില്ലയിൽതന്നെ ഏറ്റവും സംഘടനാശക്തിയും വേരോട്ടവുമുള്ള സ്ഥലത്താണ് സമാന്തര സാംസ്കാരികസംഘടനയുടെ പ്രവർത്തനം. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ജില്ലാനേതൃത്വം. പാർട്ടിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി സാംസ്‌കാരിക പ്രവർത്തനം സജീവമായി നടക്കുന്ന സ്ഥലമാണ് പയ്യന്നൂർ. കലാ-സാംസ്കാരിക പരിപാടികളും നാടകങ്ങളും പുരോഗമന ആശയങ്ങളിലൂന്നിയ പരിപാടികളും ഇവിടെ കാലങ്ങളായി നടന്നുവരുന്നു.ഇത്തരം പരിപാടികളിൽ ഇതര രാഷ്ട്രീയകക്ഷികളിൽ പെട്ട ആളുകളെകൂടി പങ്കെടുപ്പിക്കുന്നരീതിയാണ് കാലങ്ങളായുള്ളത്. പുതിയ സാംസ്കാരിക സംഘടനയായ ‘സ്പെയിസി’ന്റെ നേതൃത്വത്തിൽ 30-ന് ഗാന്ധി പാർക്കിൽ ഖവാലിസന്ധ്യ എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
പയ്യന്നൂർ സ്പോർട്‌സ് ആൻഡ് കൾച്ചറൽ ഡിവലപ്പ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പയ്യന്നൂർ ബോയ്‌സ് സ്‌കൂൾ സ്റ്റേഡിയത്തിൽ മേയ് 12 മുതൽ ടി. ഗോവിന്ദൻ സ്മാരക അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്റ് നടത്തുന്നുണ്ട്. ടൂർണമെന്റ് സിപിഎം നേതാവും മുൻ എംപിയുമായ ടി. ഗോവിന്ദൻ്റെ പേരിലാണ്.ഇന്ത്യയിലെ പ്രമുഖ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കുന്നതാണ് ടൂർണമെന്റ്. ഇതിന്റെ മുഖ്യസംഘാടകൻ ടി.ഐ. മധുസൂദനൻ എംഎൽഎയാണ്. ഇതിന്റെ പ്രവർത്തനങ്ങൾ മാസങ്ങളായി നടന്നുവരുന്നതിനിടയിലാണ് സമാന്തര സാംസ്‌കാരികസംഘടനയുടെ പ്രവർത്തനമെന്ന് പാർട്ടി പ്രവർത്തകർ തന്നെ പറയുന്നു. സമാന്തര സംഘടനയുടെ പ്രവർത്തനം പാർട്ടിക്ക് തലവേദനയായ സ്ഥിതിക്ക് പുതിയ സംഘടനയുടെ പ്രവർത്തനത്തിന് തടയിടാൻ ജില്ലാ കമ്മിറ്റിയുടെ നിർദേശം വന്നതായി അറിയുന്നു. ഇപ്പോൾ സംഘടിപ്പിക്കാൻ ഉദ്ദേശിച്ച പരിപാടി നടത്തിക്കഴിഞ്ഞാൽ അടങ്ങിയിരിക്കാനാണ് സമാന്തര സംഘടനക്കാർക്ക് പാർട്ടി നിർദേശം.