നരേന്ദ്ര മോദിയും രാജ്‌നാഥ് സിങ്ങും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള സുരക്ഷാ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണത്തിനായി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്ന പക്ഷം നേരിടേണ്ട വിധമുള്‍പ്പടെയുള്ള പ്രതിരോധസംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം 40 മിനിറ്റോളം നീണ്ടു.

എന്നാൽ അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സേനാവൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ നാലാമത്തെ തവണയാണ് പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ചിനും കുപ്‌വാരയ്ക്കും സമീപത്തുള്ള മേഖലയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ചെറിയതോതിലുള്ള വെടിവെപ്പുണ്ടായിട്ടുള്ളത്. ആക്രമണത്തോട് തക്കവിധം പ്രതികരിച്ചതായി സേനാവക്താവ് അറിയിച്ചു. കൂടാതെ ജമ്മു കശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത വര്‍ധിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *