ഡൽഹിയിൽ പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ.കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി പ്രതിരോധ മന്ത്രി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ചയിലെ ഏറ്റുമുട്ടലിന്‍റെയും പിന്നീടു ണ്ടായ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

വെള്ളിയാഴ്ച പ്രതിരോധമന്ത്രാലയം വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കാര്യങ്ങളിൽ കേന്ദ്രം വ്യക്തതവരുത്തുമെന്നാണ് വിവരം. വാർത്താസമ്മേളനത്തിന്‍റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പാക് നിരന്തരം ലംഘിച്ചതായി സൈന്യം അറിയിച്ചു. ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒന്നിലധികം തവണ ഇന്ത്യക്ക് നേരെയുണ്ടായ പാക് പ്രകോപനത്തിനെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയും തിരിച്ചടിച്ചതായും സൈന്യം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.ജമ്മു, പത്താൻകോട്ട്, ഉദ്ധംപുർ മേഖലകളാണ് പാക് ലക്ഷ്യംവെച്ച് കഴിഞ്ഞ രാത്രിയുണ്ടായ പാക് ഡ്രോൺ ആക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വടക്കുപടിഞ്ഞാറൻ മധ്യമേഖലകളിലുള്ള 27 പ്രധാന വിമാനത്താവളങ്ങൾ മേയ് പത്തുവരെ അടച്ചു. 430 ഓളം സർവീസുകൾ വ്യാഴാഴ്ച മാത്രം റദ്ദാക്കി.ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്‌, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധരംശാല, കിഷൻഗഢ്‌, ജയ്സാൽമീർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയർ, ഗാസിയാബാദ് ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ കനത്ത ജാഗ്രതാനിർദേശം നൽകി. പഞ്ചാബിലും രാജസ്ഥാനിലും അതിർത്തിമേഖലകളിൽ സ്കൂളുകൾ അടച്ചു.

പൂഞ്ച്, രജൗരി, ജമ്മു, സാംബ, കഠുവ എന്നിവയുൾപ്പെടെയുള്ള അഞ്ച് അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജമ്മു-കശ്മീർ സർക്കാർ ഉത്തരവിട്ടു.രാജസ്ഥാനിലെ അതിർത്തി ജില്ലകളിലുള്ള ഓഫീസർമാരോടും പോലീസുദ്യോഗസ്ഥരോടും അവധി റദ്ദാക്കി മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപമുളള താമസിക്കാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *