വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഡല്‍ഹി പൊലീസ് വര്‍ധിപ്പിച്ചു. അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാറും ഏര്‍പ്പെടുത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പഹല്‍ഗാം ആക്രമണവും ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. വെടിനിര്‍ത്തല്‍ ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പൊലീസിന് നിര്‍ദേശം ലഭിക്കുകയായിരുന്നു.
ഇതിനു പുറമേ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, ബിജെപി എംപിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
സോഷ്യല്‍ മീഡിയയിലൂടെ പാകിസ്താനെതിരെ രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചേക്കും. ഫയറിംഗ്, മെഡിക്കല്‍ എമര്‍ജന്‍സി പരിശീലനങ്ങൾ വിഐപികളുടെ സുരക്ഷാ ജീവനക്കാര്‍ക്ക് നല്‍കും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റേത് ഉള്‍പ്പെടെ ത്രട്ട് അസസ്‌മെന്റ് നടത്താനും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.