സംസ്ഥാന സർക്കാർ മുഖം തിരിച്ചതോടെ കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ. ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള സാധ്യത അടഞ്ഞു. 2026–27 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനായി രാജ്യത്തുടനീളം 10 പുതിയ ഇ.എസ്.ഐ. മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായിരുന്നു ഇ.എസ്.ഐ. കോർപ്പറേഷന്റെ പദ്ധതി. എന്നാൽ കേരളത്തിൽ നിർണായകമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ കൊല്ലം ഇ.എസ്.ഐ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തുന്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.ഫെബ്രുവരി മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്നു. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ല. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമായാൽ രാഷ്ട്രീയമായി എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ബിജെപിക്കും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സർക്കാർ പദ്ധതിയോട് മുഖംതിരിക്കാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.കൊല്ലം ഇ.എസ്.ഐ. മെഡിക്കൽ കോളേജിനും അനുബന്ധ ആശുപത്രി വികസനത്തിനുമായി ഏകദേശം 600 കോടി രൂപയാണ് ഇ.എസ്.ഐ. കോർപ്പറേഷൻ മുടക്കാൻ തയ്യാറായിരുന്നത്.
പ്രേമചന്ദ്രനും ബിജെപിക്കും പേരുകിട്ടാതിരിക്കാന് 600 കോടിയുടെ പദ്ധതി കേരളം നിരസിച്ചോ? കേന്ദ്രം നൽകിയ മെഡിക്കൽകോളജ് കൊല്ലത്തിന് നഷ്ടമായി
