ലേസർ ഉപയോഗിച്ചുള്ള ആയുധം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ. മിസൈലുകൾ, ഡ്രോണുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഉയർന്ന പവർ ലേസർ-ഡ്യൂ സാങ്കേതികവിദ്യയാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്. ഇതോടെ യുഎസ്, റഷ്യ, ചൈന, ഇസ്രായേൽ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾ മാത്രമുള്ള ക്ലബ്ബിൽ ഇന്ത്യയും ഇടംപിടിച്ചു.
പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും പരീക്ഷണത്തിൽ സാധിച്ചു. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും നടന്നു കൊണ്ടിരിക്കുന്നത് എന്നതിനാൽ, ഈ ലേസർ ആയുധം ഇന്ത്യയെ സംബന്ധിച്ചടുത്തോളം തന്ത്രപ്രധാനമാണ്.
വ്യോമ പ്രതിരോധത്തിനും ശത്രു മിസൈലുകളെയും വിമാനങ്ങളെയും തകർക്കാൻ റോക്കറ്റുകളും മറ്റും ഉപയോഗിച്ചിരുന്ന പഴയ രീതിയിൽ നിന്നും വ്യത്യസ്ഥമായ അത്യാധുനിക രീതിയാണ് ലേസർ ആയുധങ്ങൾ.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 30 കിലോവാട്ട് എംകെ-II(എ) ലേസർ-ഡയറക്‌ടഡ് എനർജി വെപ്പൺ സിസ്റ്റം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്. ഏറ്റവും ശക്തമായ കൗണ്ടർ ഡ്രോൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചതെന്നാണ് ഡിആർഡിഒയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കടലിലും കരയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണിത്. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയും. വളരെ ചെലവേറിയ പരമ്പരാഗത ആയുധ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കാനും ഇതിനാകും.