റിയാദ്: സൗദി അറേബ്യയിലെ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. റബ് അൽ ഖാലി അതിർത്തി പ്രദേശത്ത് കൂടി കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അധികൃതർ പിടികൂടിയത്. അതിർത്തിയിലൂടെ വാഹനങ്ങളുമായി കടന്നുപോയ ഒരു ട്രക്കിൽ നിന്നാണ് 17.6 കിലോ വരുന്ന മെത്താംഫെറ്റാമൈൻ പിടികൂടിയത്. ട്രക്കിനുള്ളിൽ ഉണ്ടായിരുന്ന വാഹനത്തിലെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്ത്, വിതരണക്കാർ തുടങ്ങിയവ സംബന്ധിച്ച് ജനങ്ങൾ നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് സുരക്ഷ വകുപ്പുകൾ അറിയിച്ചു.