സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്‌ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ 3 പേർ അടങ്ങുന്ന സംഘം സന്നിധാനത്ത് എത്തിയിരുന്നു. ഇന്നത്തോടുകൂടി മണ്ഡലകാലം അവസാനിച്ചതോടെയാണ് പരിശോധന ആരംഭിക്കുന്നത്.
പരിശോധന നടത്താനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതികൊടുത്തിരുന്നു. ശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളികൾ, സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ, കൊടിമരവുമായി ബന്ധപ്പെട്ട സ്ഥലം തുടങ്ങിയവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുക .
അതേസമയം, സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും കുടുങ്ങിയേക്കുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്.
