ഭുവന്വേശ്വർ:ഇഡി ഡെപ്യൂട്ടി ഡയറക്ടർ കൈക്കൂലി കേസിൽ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തൻ രഘുവൻശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസുകാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്. ഇന്ത്യൻ റവന്യൂ സർവ്വീസ് 2013 ബാച്ച് ഓഫീസറാണ് ചിന്തൻ രഘുവൻശി. ചിന്തൻ രഘുവൻശിയെ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ആവശ്യപ്പെട്ട 50 ലക്ഷം രൂപ കൈക്കൂലിയിലെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം രൂപയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭുവനേശ്വറിലെ ഖനി വ്യാപാരിയിൽ നിന്നാണ് വൻതുക കൈക്കൂലിയായി ചിന്തൻ രഘുവൻശി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കുന്നതിനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. വ്യാപാരി ഈ വിവരം സിബിഐയെ അറിയിക്കുകയായിരുന്നു. പിന്നാലെ സിബിഐ ഒരുക്കിയ വലയിലാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടർ കുടുങ്ങുകയായിരുന്നു. ഇയാളുടെ ഓഫീസിൽ നിന്ന് കണക്കിൽപ്പെടാതെ സൂക്ഷിച്ച പണവും സിബിഐ കണ്ടെടുത്തിട്ടുണ്ട്.
50 ലക്ഷം കൈക്കൂലി;ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ
