കുവൈത്ത്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നത് നിർത്തിവെച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക നിർത്തിവെക്കൽ എന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
അതേസമയം നിലവിൽ ജോലി ചെയ്യുന്നവർക്ക് പുറമേ പുതിയ വിസയിൽ എത്തിയവർക്കും രാജ്യത്തിനകത്തു നിന്ന് ഇഖാമ മാറ്റം നടത്തിയവർക്കും നിയമം ബാധകമാണ്. ഇതനുസരിച്ച് ഒരിക്കൽ ഇഖാമയിൽ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയും തസ്തികയും മാറ്റാനാവില്ല. ഇത് ഉദ്യോഗ കയറ്റത്തിന് വെല്ലുവിളിയാകും.വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടാത്ത ഉയർന്ന തസ്തിക അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ജോലിക്കിടെ വിദൂര വിദ്യാഭ്യാസത്തിലൂടെയോ മറ്റോ ഉയർന്ന യോഗ്യത നേടുകയും സ്ഥാനക്കയറ്റത്തിനുവേണ്ടി യോഗ്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്യുന്നവർക്കാണ് പുതിയ നിയമം വെല്ലുവിളിയാകുന്നത്.