കടയ്ക്കാവൂർ: വീടുനിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക് അമീബിക് മസ്തിഷ്കജ്വരം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമനാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കീഴാറ്റിങ്ങൽ ഭാഗത്ത് വീടുപണി നടത്തുന്നതിനിടയിൽ രണ്ടാഴ്ച മുൻപ് സമീപത്തുള്ള അത്തിയിറക്കോണം ചിറയിൽ ഇറങ്ങി സുധർമൻ വെള്ളമെടുത്തിരുന്നു. തുടർന്ന് രണ്ടുദിവസം കഴിഞ്ഞ് പനി ബാധിച്ചെങ്കിലും മരുന്നുകഴിച്ചപ്പോൾ ഭേദമായി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനി ബാധിച്ച ഇയാളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വെള്ളമെടുത്ത സ്ഥലം പരിശോധിച്ച ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതെസമയം ദിവസങ്ങൾക്കുമുൻപ് അത്തിയിറക്കോണം ചിറയിൽനിന്നു പായൽ വാരിയ രണ്ടുപേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. പനി, തീവ്രമായ തലവേദന, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, ഛർദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എന്നാൽ ഗുരുതരാവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ ബോധക്ഷയം, അപസ്മാരം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. രോഗനിർണയം നടത്തുന്നത് നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതുവഴിയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
പ്രതിരോധ നടപടികൾ
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലേക്ക് കടക്കുന്നത്. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. അതെസമയം ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.