പാലിനും പഞ്ചസാരയ്ക്കും വരെ പൊന്നും വില! പാക്കിസ്ഥാനില്‍ സര്‍വത്ര കുഴപ്പം

ഭീകരവാദം കൊണ്ട് ഒരു രാജ്യം തന്നെ മുടിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിര്‍ത്തി കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില വലിയ തോതില്‍ കുതിക്കുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിനു മുമ്പ് തന്നെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ പാക്കിസ്ഥാന് പുതിയ സംഭവവികാസങ്ങള്‍ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ പ്രതിസന്ധി എന്നിവയാൽ അടിസ്ഥാന സൗകര്യങ്ങളും അവശ്യവസ്തുക്കളും പോലും പാക് ജനതയുടെ കൈയെത്താത്ത അവസ്ഥയിലാണ് ഉള്ളത്. പാക്കിസ്ഥാനിലെ യുവജനസംഖ്യയിലെ വർദ്ധന പാകിസ്ഥാനിൽ തൊഴിൽ പ്രതിസന്ധിയുടെ സാഹചര്യവും വർധിപ്പിച്ചതായാണ് റിപ്പോർട്ട്‌.

സമീപവര്‍ഷങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും തുടര്‍ച്ചയായി പാക്കിസ്ഥാന് നേരിടേണ്ടി വന്നിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വലിയ തോതില്‍ ഇടിയാന്‍ ഇതു വഴിയൊരുക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഏപ്രില്‍ 28ന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു കിലോ പഞ്ചസാരയ്ക്ക് 180 രൂപയും ഇത്രയും അളവ് നെയ് വാങ്ങുന്നതിന് 2,900 രൂപയും നല്കണമെന്നാണ്. ഒരുകിലോ കോഴിയിറച്ചിക്ക് ഒരു മാസം മുമ്പ് പാക്കിസ്ഥാനിലെ വില 900 രൂപ മുതല്‍ 1,200 രൂപ വരെയാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ അവശ്യവസ്തുക്കളുടെ വില എത്രത്തോളം പിടിവിട്ട അവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് പാല്‍ വില. ഒരു ലിറ്റര്‍ പാലിന് 150 രൂപ വരെയായിരുന്നു ഏപ്രില്‍ 27ലെ നിരക്ക്. ഇന്ത്യയുടെ ആക്രമണ പശ്ചാത്തലത്തില്‍ പൂഴ്ത്തിവയ്പുകാര്‍ വില ഉയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കാര്യമായ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനില്‍ അവശ്യവസ്തുക്കളുടെ വില തോന്നിയ പടിയാണ്.

ഒരാഴ്ച്ച മുമ്പുവരെ കറാച്ചി മാര്‍ക്കറ്റില്‍ പഞ്ചസാര വില 175 രൂപയായിരുന്നു. ക്വറ്റയിലാകട്ടെ 164 രൂപയും. മറ്റ് ചിലയിടങ്ങളില്‍ 190 രൂപയും ചെറുകിട കച്ചവടക്കാര്‍ ഈടാക്കിയിരുന്നു. ഇന്ത്യയില്‍ 50-55 രൂപയാണ് പഞ്ചസാര വില.

250 ഗ്രാം ചെറുനാരങ്ങ പാക്കിസ്ഥാനില്‍ വില്ക്കുന്നത് 234 പാക്കിസ്ഥാനി രൂപയ്ക്കാണ്. ഒരു കിലോയുടെ വില 1,000 രൂപയ്ക്കടുത്ത് വരും.

50 വർഷം മുൻപ് ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു പാക്കിസ്ഥാൻ. മോശം ഭരണം, സൈനിക സ്വേച്ഛാധിപത്യം, ഭീകരതയ്ക്ക് പ്രോത്സാഹനം എന്നിവയാണ് പാക്കിസ്ഥാനെ ദാരിദ്യത്തിലേക്ക് തള്ളിയിട്ടത്. കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പാക്കിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതും ബലൂചിസ്ഥാനിലെ കലാപവും, രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാന് ഇടിത്തീയായി.

തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനാൽ അഞ്ച് വർഷത്തോളം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ ലിസ്റ്റിലായിരുന്നു പാക്കിസ്ഥാൻ. ഇത് വായ്പകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി. കടവും ജിഡിപിയും തമ്മിലുള്ള അനുപാതം അതിഭീകരമായ 70 ശതമാനത്തിലേക്ക് എത്തി.

സഖ്യകക്ഷികളായ സൗദി അറേബ്യ, യുഎഇ, ചൈന എന്നിവരും കോടിക്കണക്കിന് ഡോളറിന്റെ വായ്പ നൽകി.2025 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന് 22 ബില്യൺ ഡോളറിൻറെ കടം തിരിച്ചടയ്ക്കേണ്ടതുണ്ട്. സിന്ധു നദീജല കരാറിൽ നിന്നും ഇന്ത്യ പിന്മാറിയത് പാകിസ്ഥാന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *