ഡയാലിസിസിനിടെ ഛർദി; പക്ഷേ ഐസിയുവിലേക്ക് മാറ്റിയില്ല, യുവതിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബംഅമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ മൂലം യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണു ഭർത്താവ് താജുദ്ദീന്റെ പരാതി.
ഇന്ന് ഉച്ചയ്ക്കാണ് ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) മരിച്ചത്.ശ്വാസം മുട്ടലിനെ തുടർന്ന് വൃക്ക രോഗിയായ യുവതിയെ ഇന്നലെ രാത്രിയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നടത്തുന്നതിനിടെ യുവതി ഛർദിക്കുകയു ണ്ടായി. പിന്നാലെ തലച്ചോറിൽ രക്തസ്രാവവുമുണ്ടായി.സ്കാനിങ്ങിലുടെ ഇത് മനസിലായെങ്കിലും ഐസിയുവിലേക്ക് യുവതിയെ മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു.