ദുബായ്: വിദേശ രാജ്യങ്ങളുടെ കൈയ്യഴിച്ചുള്ള സഹായമാണ് സിറിയയുടെ ആശ്രയം. ഒരു ദശാബ്ദത്തില്‍ അധികം സംഘര്‍ഷ കലുഷിതമായിരുന്ന സിറിയ ഇപ്പോള്‍ ശാന്തമാണ്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് സിറിയ. സൗദി അറേബ്യയും ഖത്തറും യുഎഇയും സന്ദര്‍ശിച്ച് സിറിയയിലെ പുതിയ സര്‍ക്കാര്‍ പ്രതിനിധികള്‍ സഹായം അഭ്യര്‍ഥിച്ചതിന് ഫലം വന്നുതുടങ്ങി. സിറിയയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ശമ്പളം നല്‍കാന്‍ തയ്യാറാണ് എന്ന് ഖത്തര്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി വലിയ തുക ഖത്തര്‍ മാറ്റിവച്ചുവെന്നും വാര്‍ത്തകള്‍ വന്നു. സിറിയയുടെ വിദേശ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സൗദി അറേബ്യ തയ്യാറായി എന്നാണ് പുതിയ വിവരം.
സൗദിയുടെ നീക്കം മറ്റൊരു ലക്ഷ്യത്തോടെയാണ്. അസദ് ഭരണകൂടമാണ് സിറിയയില്‍ കഴിഞ്ഞ 50 വര്‍ഷമായി ഭരണം നടത്തിയിരുന്നത്. 2013ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായും നശിപ്പിച്ചു. ക്രൂഡ് ഓയില്‍ ശേഖരം ഏറെയുള്ള സിറിയയില്‍ അമേരിക്കയും റഷ്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം കൊമ്പുകോര്‍ത്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം രണ്ടാംപകുതിയില്‍ ചില അപ്രതീക്ഷിത മാറ്റങ്ങളുണ്ടായത്. വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതില്‍ ഭയന്ന പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. അധികാരം പിടിച്ചടക്കിയ വിമതര്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കി രാഷ്ട്രം പുനര്‍ നിര്‍മിക്കുകയാണ്. വിമതരായ ഇസ്ലാമിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കണമോ എന്ന കാര്യത്തില്‍ ആദ്യം മറ്റു രാജ്യങ്ങള്‍ മടിച്ചെങ്കിലും പിന്നീട് എല്ലാവരും സഹായിക്കുന്നതാണ് കണ്ടത്.
സിറിയക്ക് എല്ലാവിധ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചിട്ടുണ്ടെങ്കിലും നേരത്തെ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കണം എന്ന ഉപാധിവച്ചു. ഇവിടെയാണ് സൗദിയുടെ ഇടപെടല്‍. സിറിയ ലോക ബാങ്കില്‍ നിന്ന് എടുത്ത വായ്പ സൗദി അറേബ്യ തിരിച്ചടയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. തിരിച്ചടവിന് പിന്നാലെ ലോക ബാങ്കില്‍ നിന്നും ഐഎംഎഫില്‍ നിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആ ലക്ഷ്യത്തോടെ തന്നെയാണ് സൗദി മുന്‍കൈയ്യെടുത്തിട്ടുള്ളതും. എന്നാല്‍ ഇതുസംബന്ധിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവില്‍ സിറിയ നേരിടുന്ന മറ്റൊരു വെല്ലുവിളി വൈദ്യുതിയാണ്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സിറിയയിലെ എല്ലാ ഭാഗങ്ങളിലും സമ്പൂര്‍ണ വൈദ്യുതി ലഭിക്കുന്നത്. ആഭ്യന്തര യുദ്ധകാലത്ത് വൈദ്യുതി വിതരണ ശൃംഖല തകര്‍ന്നതാണ് കാരണം. ഇതിന് പരിഹാരം കാണാന്‍ ഖത്തര്‍ രംഗത്തുവന്നിട്ടുണ്ട്. ജോര്‍ദാന്‍ വഴി സിറിയയിലേക്ക് വാതകം എത്തിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഇതോടെ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നും കരുതുന്നു.
അമേരിക്ക ഉപരോധം പൂര്‍ണമായി നീക്കാത്തതാണ് എല്ലാത്തിനും തടസം.15 ദശലക്ഷം ഡോളറാണ് ലോകബാങ്കിന് സിറിയ തിരിച്ചടയ്ക്കാനുള്ളത്. മതിയായ വിദേശ കറന്‍സി സിറിയയുടെ കൈവശമില്ല. സിറിയയുടെ വിദേശത്തെ നിരവധി ആസ്തികള്‍ അമേരിക്ക മരവിപ്പിച്ചിരിക്കുകയാണ്. അവ വില്‍പ്പന നടത്തി പണം തിരിച്ചടയ്ക്കാന്‍ സിറിയ ആലോചിച്ചെങ്കിലും നടന്നില്ല. കുടിശ്ശിക തിരിച്ചടച്ചാല്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഐഎംഎഫ് സഹായിക്കുമെന്നാണ് കരുതുന്നത്. സിറിയിയലെ ഉന്നത സംഘം ന്യൂയോര്‍ക്കിലെത്തി ലോകബാങ്ക് അധികൃതരുമായി ഈ മാസം ചര്‍ച്ച നടത്തും.