കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെയാണ്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ആൾ ജാമ്യവും തുടങ്ങിയവയായിരുന്നു ഉപാധികള്‍.
കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ കഴിഞ്ഞ ജനുവരി 31 നാണ് പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ വീട്ടിൽ വെച്ചും ഓഫീസിൽ വെച്ചും ബലാത്സഗം ചെയ്തതാണ് പിജി മനുവിനെതിരായ കേസ്.
അഭിഭാഷകൻ അയച്ച ഓഡിയോ സംഭാഷണം, വാട്സ്ആപ് ചാറ്റുകൾ തുടങ്ങിയവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. പി ജി മനുവിനെതിരെ കേസെടുത്തിരുന്നത് ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്.