മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

കൊച്ചി: മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാളെ പൊലീസ് അറസ്റ്റിൽ. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ ഇയാള്‍ മനുവിനെതിരേ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പുറത്ത് വന്ന വിവരം.നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി.ജി. മനു. കര്‍ശന വ്യവസ്ഥകളോടെയാണ് ഇയാള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്.

ജാമ്യത്തില്‍ കഴിയുകയായിരുന്ന സമയത്തായിരുന്നു ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാൽ, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടതായി വിവരങ്ങളില്ല. ഈ വീഡിയോ ചിത്രീകരിച്ചത് എന്നാണെന്നോ, സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ഇതുവരെ ലഭ്യമല്ല. ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പി.ജി. മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പി.ജി. മനുവായിരുന്നു ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടില്‍ താമസം തുടങ്ങിയത്. ജൂനിയര്‍ അഭിഭാഷകര്‍ മനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ അഭിഭാഷകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *